'ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു'; രാജീവ് ഗാന്ധി വധത്തില്‍ 31 വര്‍ഷത്തിന് ശേഷം നളിനി

ശ്രീപെരുമ്പത്തൂര്‍ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ നളിനി ശ്രീഹരണ്‍. താന്‍ അവരോട് ക്ഷമ ചോദിക്കുന്നു എന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായ നളിനി എന്‍ഡി ടിവിക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

അവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്. എന്നെങ്കിലുമൊരു ദിവസം അവര്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അതിജീവിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും നളിനി പ്രതികരിച്ചു.

രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് അവര്‍ എന്നെ കാണുമെന്ന് തോന്നുന്നില്ല, അതിനുള്ള സമയം എന്നോ കഴിഞ്ഞുപോയെന്നാണ് തനിക്ക് തോന്നുന്നതെന്നും നളിനി പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ഉള്‍പ്പടെ ആറു പേര്‍ ശനിയാഴ്ച ആണ് ജയില്‍ മോചിതരായത്. നളിനിയെ കൂടാതെ ശ്രീഹരന്‍, ആര്‍പി രവിചന്ദ്രന്‍, ശാന്തന്‍, മുരുഗന്‍, റോബര്‍ട് പയസ് എന്നിവരാണ് ജയില്‍ മോചിതരായത്. 31 വര്‍ഷത്തെ ജയില്‍ ശിഷയ്ക്ക് ശേഷമായിരുന്നു മോചനം.