വരുണ്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബി.എസ്.എന്‍.എല്‍; അഞ്ചു വര്‍ഷത്തെ ടെലിഫോണ്‍ ബില്ല് അടച്ചിട്ടില്ല

ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി ടെലിഫോണ്‍ ബില്ലടച്ചിട്ടില്ലെന്ന പരാതിയുമായി ബി.എസ്.എന്‍.എല്‍. 38000 രൂപയുടെ ടെലിഫോണ്‍ ബില്‍ വരുണ്‍ ഗാന്ധി അടയ്ക്കാനുണ്ടെന്ന് ബി.എസ്.എന്‍.എല്‍ ആരോപിക്കുന്നു. ബില്‍ അടയ്ക്കണമെന്ന നിര്‍ദേശം വരുണ്‍ ഗാന്ധി അവഗണിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ബി.എസ്.എന്‍.എല്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയ പരാതിയില്‍ പറയുന്നു.

യു.പിയിലെ പിലിഭിത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ജനവിധി തേടുന്നത്. മാര്‍ച്ച് 30നാണ് വരുണിനെതിരെ നടപടിയാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ പിലിഭിത്ത് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുന്നത്. 2009 മുതല്‍ 2014 വരെയുള്ള കാലയളവിലുള്ള ടെലഫോണ്‍ ബില്ലായ 38616 രൂപ വരുണ്‍ ഗാന്ധി അടച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നുത്. വരുണ്‍ ഗാന്ധിയുടെ ഓഫീസ് ഫോണില്‍ വന്ന ബില്ലാണ് ഇത്.

അതേസമയം, തങ്ങളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വരുണ്‍ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നും ബി.എസ്.എന്‍.എല്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി നല്‍കേണ്ടതാണ്. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹത്തിന്റെ നോമിനേഷന്‍ തള്ളാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ബി.എസ്.എന്‍.എല്‍ ചൂണ്ടിക്കാട്ടുന്നു.

2014 ല്‍ സുല്‍ത്താന്‍പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി മത്സരിച്ചത്. വരുണ്‍ ഗാന്ധിയുടെ അമ്മ മനേകാ ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തില്‍ നിന്നാണ് ഇത്തവണ വരുണ്‍ ജനവിധി തേടുന്നത്. മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലും മത്സരിക്കും.