വാനരപ്പടയ്ക്കും ഫാന്‍സ് അസോസിയേഷനോ?; ജി 20 വേദിക്കരികില്‍ ഹനുമാന്‍ കുരങ്ങിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് സംഘാടകര്‍

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി വേദിക്കരികില്‍ കാണുന്ന ഹനുമാന്‍ കുരങ്ങിന്റെ കട്ടൗട്ടുകളുമായി ഏതെങ്കിലും സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ യാതൊരു ബന്ധവുമില്ല. ജി 20 ഉച്ചകോടി വേദിക്കരികിലെത്തുന്ന കുരങ്ങന്‍മാരെ തുരത്താനാണ് സംഘാടകര്‍ ഹനുമാന്‍ കുരങ്ങിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഡല്‍ഹി നഗരത്തിലെ വാനരപ്പടയുടെ ശല്യം ചെറുതല്ല. ഇതിന് പുറമേ കുരങ്ങന്‍മാരുടെ സ്ഥിരം താവളങ്ങളില്‍ വേദി ഒരുക്കിയതോടെ സംഘാടകര്‍ വാനര വാല് പിടിച്ചു എന്ന് തന്നെ പറയാം. അലഞ്ഞ് നടക്കുന്ന കുരങ്ങന്‍മാര്‍ ജനങ്ങളെ ഉപദ്രവിച്ചും, സാധനങ്ങള്‍ തട്ടിയെടുത്തും സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.

ഉച്ചകോടിക്കായി വിദേശത്ത് നിന്നടക്കം പ്രതിനിധികള്‍ വരുമ്പോള്‍ പൊല്ലാപ്പുണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കണ്ടു പിടിച്ച വിദ്യയാണിത്. സാധാരണ കുരങ്ങുകളുടെ പേടി സ്വപ്നമായ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുക. അങ്ങനെ നഗരത്തില്‍ പലയിടങ്ങളിലും രാഷ്ട്രീയക്കാരുടേത് പോലെ ഹനുമാന്‍ കുരങ്ങുകളുടെയും കട്ടൗട്ടുകള്‍ ഉയര്‍ന്നിരിക്കുകയാണ്.

കട്ട് ഔട്ടുകള്‍ക്കു പുറമെ ഇവയുടെ ശബ്ദം അനുകരിക്കാന്‍ പരിശീലനം ലഭിച്ച നാല്‍പ്പതോളം പേരെയും ജി 20 ഉച്ചകോടിക്കായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം വനാതിര്‍ത്തികളില്‍ നിന്ന് കുരങ്ങുകള്‍ പുറത്തേക്ക് അലഞ്ഞ് തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ അവിടെ ഭക്ഷണം നല്‍കാനും തുടങ്ങിയിട്ടുണ്ട്.