'രാജീവ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെ കാണുമായിരുന്നില്ല'; വാജ്‌പേയിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വിവാദമായതിനിടെ രാജീവ് ഗാന്ധിയെക്കുറിച്ച് അടല്‍ ബിഹാരി വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. താന്‍ ജീവനോടെയിരിക്കുന്നതിനു കാരണം രാജീവ് ഗാന്ധിയാണെന്ന വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തനിക്ക് കിഡ്‌നി സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ് ഗാന്ധി തന്നെ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി അമേരിക്കയിലേക്ക് അയച്ചു. ചികിത്സിക്കാനുള്ള സൗകര്യങ്ങളും അവിടെ ഒരുക്കിത്തന്നെന്നും വാജ്‌പേയി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേതാക്കള്‍ പരസ്പര ബഹുമാനവും സൗഹൃദവും സൂക്ഷിച്ചിരുന്നതിന്റെ തെളിവുകളിലൊന്നാണിത്. എന്നാല്‍ ഇപ്പോഴാകട്ടെ എതിരാളികള്‍ തമ്മിലുള്ള ആശയ പോരാട്ടം എല്ലാ മര്യാദകളും ലംഘിച്ച് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലൊന്നായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ വാക്കുകള്‍ക്കെതിരെ രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷപാര്‍ട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വാജ്പേയിയെ മോദി ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

1985ലാണ് സംഭവം. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി. വാജ്‌പോയി പ്രതിപക്ഷ നിരയിലെ ഏറ്റവും കടുത്ത എതിരാളിയും. വാജ്പേയിക്ക് കിഡ്‌നി സംബന്ധമായ അസുഖമുണ്ടാകുന്നു. ഇതറിഞ്ഞ രാജീവ് വാജ്‌പേയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. ആ സമയത്ത് യുഎസിലേക്ക് പോകാനിരുന്ന യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയില്‍ ചികിത്സ തേടണമെന്നും രാജീവ് അറിയിക്കുന്നു. പറഞ്ഞത് പോലെ യുഎന്‍ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.

1990ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം, മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വാജ്‌പേയി ആദ്യം വെളിപ്പെടുത്തുന്നത്. ഉലേക് എന്‍പിയുടെ ദ അണ്‍ടോള്‍ഡ് വാജ്‌പേയി:പൊളിറ്റീഷ്യന്‍ ആന്‍ പാരഡോക്‌സ് എന്ന പുസ്തകത്തിലും ഈ സംഭവം പറയുന്നു.