കോവിഡ് പ്രതിരോധത്തില്‍ വീഴ്ച, കൂടുതല്‍ സംസാരിച്ചാല്‍ തനിക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കും; യോഗി സര്‍ക്കാരിന് എതിരെ ബി.ജെ.പി, എം.എല്‍.എ

കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ രാകേഷ് റാത്തോഡ്. സീതാപൂരില്‍ ട്രോമ സെന്‍റര്‍ സജ്ജമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കൂടുതല്‍ സംസാരിക്കുകയാണെങ്കിൽ തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കുമെന്നും രാകേഷ് റാത്തോഡ് പറഞ്ഞു.

“”സീതാപൂരില്‍ ട്രോമ സെന്‍റര്‍ സജ്ജമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എംഎല്‍എമാര്‍ക്ക് എന്ത് സ്ഥാനമാണുള്ളത്? ഞാൻ കൂടുതല്‍ സംസാരിക്കുകയാണെങ്കിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കും”- രാകേഷ് റാത്തോഡ് പറയുന്നു.

എംഎല്‍എയ്ക്ക് സ്വന്തം സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ “എം‌എൽ‌എമാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ മുമ്പ് ചോദ്യങ്ങൾ ഉന്നയിച്ച കാര്യം നിങ്ങൾക്കറിയാമല്ലോ” എന്നായിരുന്നു മറുപടി.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള റാത്തോഡിന്‍റെ ഓഡിയോ ക്ലിപ്പ് വൈറലായതോടെ ബിജെപി നേതൃത്വം വിശദീകരണം തേടുകയുണ്ടായി. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ റാത്തോഡ് മറ്റൊരു ബിജെപി നേതാവിനോട് സംസാരിക്കുന്നതിന്‍റെ ഓഡിയോ ആണ് പുറത്തായത്.

“കയ്യടിച്ച് കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമോ? നിങ്ങൾ വിഡ്ഢിത്തങ്ങളുടെ റെക്കോർഡ് തകർക്കുകയാണ്. ശംഖ് ഊതിയതുകൊണ്ട് കൊറോണ പോകുമോ? നിങ്ങളെപ്പോലുള്ള ആളുകൾ വിഡ്ഢികളാണ്”, എന്നാണ് രാകേഷ് റാത്തോഡ് ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞത്.