'അടിസ്ഥാനപരമായി വിവേചനമുള്ളത്'; പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസും

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസ് സർക്കാരും. അടിസ്ഥാനപരമായി വിവേചനമുള്ളതെന്നാണ് പൗരത്വ നിയമത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ട്, ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

‘2019 ൽ ഞങ്ങൾ പറഞ്ഞതുപോലെ, സിഎഎ അടിസ്ഥാനപരമായി വിവേചനം നിറഞ്ഞതും ഇന്ത്യ അന്താരാഷ്ട്രീയമായി പാലിക്കേണ്ട മനുഷ്യാവകാശ മാനദണ്ഡങ്ങളുടെ ലംഘനവുമാകുമെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്,’- യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. വിജ്ഞാപനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് അനുസൃതമാണോ എന്ന് ഓഫീസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.

‘ആശങ്കയുണ്ട്, ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങൾക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്,’- യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് പ്രതികരിച്ചു.

അതേസമയം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനെയും യുഎൻ മനുഷ്യാവകാശ ഓഫീസിലെ പ്രതികരണങ്ങളെയും കുറിച്ച് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങൾ കണക്കുകയാണ്. പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. നടപടികള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടല്ലെന്നാണ് കേന്ദ്രം പറയുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.