വർഷങ്ങളായി കാത്തിരുന്ന വിധി; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാൻ യുഎസ് സുപ്രീംകോടതി വിധി

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീംകോടതിയുടെ ഉത്തരവ്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വർഷങ്ങളായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ ഹർജി സമ‍ർപ്പിച്ചിരുന്നു. എന്നാൽ കീഴ്‌ക്കോടതികളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ ഉത്തരവാണ് വിധിച്ചത്. അവസാന പരിശ്രമമെന്ന നിലയിലാണ് റാണ സുപ്രീംകോടതിയെ സമീപിച്ചത്.

2008 നവംബർ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുർ ഹുസൈൻ റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായി ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നൽകിയ കേസിൽ 2011ൽ യുഎസ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.

Read more