ലക്ഷ്യം വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോര്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍

ഡിസംബറോടെ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒരുക്കാന്‍ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്. കഴിഞ്ഞ ദിവസം പ്രസാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിരവധി തവണ ചര്‍ച്ചകള്‍ക്ക് ശേഷം രാഹുലും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വഴിത്തിരിവ്.

പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ വിജയം കണ്ടിരുന്നില്ല. അതിനിടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന്റെ മുന്‍ പങ്കാളിയുമായി കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. മമതയ്ക്കായി പ്രശാന്ത് കിഷോര്‍ നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വവുമായി വിള്ളലുകള്‍ക്കിടയാക്കിയത് എന്നാണ് സൂചന.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അടിതെറ്റിയ കോണ്‍ഗ്രസ് ഇത്തവണ നടക്കാനിരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ശഅരദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മാത്രമാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് ഉയര്‍ന്നുവന്നെങ്കിലും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തോട് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.