ഒസാമ ബിന്‍ ലാദനോട് ആരാധന, ഓഫീസില്‍ ഫോട്ടോ വെച്ചു; ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

അല്‍ഖയ്ദ തലവനായിരുന്ന ഭീകരവാദി ഒസാമ ബിന്‍ ലാദന്റെ ഫോട്ടോ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ വച്ച ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യോഗി സര്‍ക്കാര്‍. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ എസ്ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്.

രവീന്ദ്ര പ്രകാശ് ലാദനോടുള്ള ആരാധനയുടെ ഭാഗമായാണ് ചിത്രം തന്റെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2022 ജൂണിലാണ് ഓഫീസിനുള്ളില്‍ ബിന്‍ ലാദന്റെ ചിത്രം വച്ചതായി കണ്ടെത്തിയത്.

സംഭവം വിവാദമായതോടെ ഗൗതമിനെ സസ്‌പെന്‍ഡ് ചെയ്ത് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കരുത് എന്നായിരുന്നു ഗൗതമിന്റെ പ്രതികരണം.

സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും ഗൗതം മാപ്പ് പറയാന്‍ വിസമ്മതിച്ചു. 9/11 സംഭവത്തോടെയാണ് താന്‍ ലാദന്റെ ആരാധകനായതെന്നാണ് വിശദീകരണം നല്‍കിയത്.

മഹാത്മാ ഗാന്ധിയെ് ഗോഡ്സെ കൊലപ്പെടുത്തിയതിനെയും ന്യായീകരിച്ച് തന്റെ വാദങ്ങളാണ് ശരിയെന്ന് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് രവീന്ദ്ര പ്രകാശിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് യുപിപിസിഎല്‍ ചെയര്‍മാന്‍ ഇയാളെ പുറത്താക്കി ഉത്തരവിറക്കി.