യു.പി തിരഞ്ഞെടുപ്പ്: കാണ്‍പൂരില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം

ഉത്തര്‍ പ്രദേശ് കാണ്‍പൂര്‍ സിറ്റിയിലെ ഗല്ലാ മണ്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) അജ്ഞാതര്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ബില്‍ഹൗര്‍ നിയമസഭ സീറ്റില്‍ നിന്നുള്ള എസ്.പി രചന സിങാണ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരാള്‍ ഇടയ്ക്കിടെ സ്ട്രോങ് റൂമിനുള്ളില്‍ പോകുന്നതും തിരികെ ഇറങ്ങി വരുന്നതും കാണാം.

ഫെബ്രുവരി 20 നാണ് കാണ്‍പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിനായി ഇ.വി.എമ്മുകള്‍ ഗല്ലാ മണ്ടിയിലെ സ്‌ട്രോംഗ്‌റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ അറിവോടെയാണ് കൃത്രിമം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ജില്ലാ വരണാധികാരിക്ക് പോലും സ്‌ട്രോങ് റൂമിന് സമീപം പോകാന്‍ അനുവദമില്ലെന്നും, ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി കാണ്ട് നടപടിയെടുക്കണമെന്നും എസ്.പി സ്ഥാനാര്‍ഥി പരാതിയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 1 ന് രണ്ട് പേര്‍ ബില്‍ഹൗര്‍ സ്‌ട്രോംഗ് റൂമിന്റെ പുറം ഭിത്തിയില്‍ കയറാന്‍ ശ്രമിച്ചുവെന്നും, ഇവരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടി ലോക്കല്‍ പൊലീസിന് കൈമാറിയെന്നുമാണ് ഡി.എം നല്‍കിയ വിശദീകരണം.

ഇതിന്റെ ദൃശ്യങ്ങളാണ് എസ്.പി സ്ഥാനാര്‍ത്ഥി സ്‌ട്രോങ്‌റൂമില്‍ ആരോ പ്രവേശിച്ചുവെന്ന് ആരോപിച്ച് പങ്ക് വച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എസ്.പി സ്ഥാനാര്‍ത്ഥിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം യു.പിയില്‍ ഇന്നാണ് ആറാം ഘട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം ഏഴാം തിയതിയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.