യു.പി തിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് എതിരെ 'മിഷന്‍ ഉത്തര്‍പ്രദേശു' മായി സംയുക്ത കിസാന്‍ മോര്‍ച്ച

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ ‘മിഷന്‍ ഉത്തര്‍പ്രദേശ്’ ക്യാമ്പയിന്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്നലെ ചേര്‍ന്ന ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 3 മുതല്‍ മിഷന്‍ ഉത്തര്‍പ്രദേശ് ആരംഭിക്കുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റ് ചെയ്ത് പുറത്താക്കണമെന്ന ആവശ്യമാണ് മിഷന്‍ ഉത്തര്‍പ്രദേശിലൂടെ കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നതെന്ന് കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് ടികായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കരാറിലെ ചില സുപ്രധാന ഘടകങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചട്ടില്ല. അതില്‍ ഒന്നാണ് അജയ് മിശ്രയെ പുറത്താക്കണം എന്നുള്ളത്.

ഫെബ്രുവരി 3ന് സംയുക്ത കിസാന്‍ മോര്‍ച്ച പത്രസമ്മേളനം നടത്തും. അതിന് ശേഷം കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള കര്‍ഷക സംഘടനകള്‍ യോഗം ചേരുകയും കേന്ദ്ര സര്‍ക്കാരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടത്തുകയും ചെയ്യും. ജനുവരി 31 ന് കര്‍ഷക സംഘടന നേതാക്കള്‍ രാജ്യത്തുടനീളമുള്ള എല്ലാ തഹസീലുകളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

കര്‍ഷകരുടെ പ്രധാനപ്പെട്ട ആവശ്യമായ മിനിമം താങ്ങുവില (എംഎസ്പി) പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഇതുവരെ പിന്‍വലിച്ചട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്കെതിരെ ക്യാമ്പയില്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10നാണ് ഫലം ഫ്രഖ്യാപിക്കുന്നത്.