യു.പിയിൽ പീഡനകേസ് പ്രതികൾ പെൺകുട്ടിയുടെ അമ്മയെ മര്‍ദ്ദിച്ച് കൊന്നു

ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ  പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച് കൊന്നു. കാൺപൂരിൽ 40-കാരിയാണ് കൊല്ലപ്പെട്ടത്. 2018-ലാണ് 13-കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞയാഴ്ച പെൺകുട്ടിയേയും അമ്മയേയും മർദ്ദിക്കുകയായിരുന്നു.

ആബിദ്, മിന്‍റു, മഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് പ്രതികള്‍. 13 വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇവര്‍ക്ക് പ്രാദേശിക കോടതി ജാമ്യം നല്‍കിയിരുന്നു.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിഷേധിച്ചതോടെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍  പെണ്‍കുട്ടിയുടെ അമ്മയേയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറ്റുമുട്ടലിലാണ് ഇവരിലൊരാളെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.