വൈദ്യുതി ബിൽ കുടിശ്ശിക പരിധി വിട്ടു; അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ടു, തുടർന്ന് തോക്ക് ചൂണ്ടി മർദ്ദനവും

വൈദ്യുതി ബിൽ അടയ്ക്കാതെ കൂട്ടിവച്ചിരുന്നാൽ കുടിശ്ശിക പരിധിവിടും. അത്തരം സാഹചര്യങ്ങളിൽ വൈദ്യുതവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക, മുന്നറിയിപ്പ് തരുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക തുടങ്ങിയ നടപടികളൊക്കെ സാധാരണയാണ്. എന്നാൽ അങ്ങനെ അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥരെ നായക്കളെ വിട്ട് തുരത്തുക എന്നത് അത്ര സാധാരണമല്ല. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് ഈ അസാധാരണ സംഭവം.

വൈദ്യുതി ബിൽ കുടിശ്ശിക പരിധി കടന്നതോടെ അന്വേഷിക്കാനെത്തിയ ജീവനക്കാർക്ക് നേരെ വളർത്തുപട്ടിയെ അഴിച്ചുവിട്ട കുടുംബമാണ് ഇപ്പോള്‍ വാർത്തകളിൽ നിറയുന്നത്.പശ്ചിമാഞ്ചൽ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിന്റെ (PVVNL)ജീവനക്കാർക്കു നേരെയാണ് നഗരത്തിലെ ഗ്യാൻ ലോക് കോളനിയിലെ രാജേന്ദ്ര ചൗധരി പട്ടികളെ അഴിച്ചുവിട്ടത്.

3 ലക്ഷം രൂപയിലധികം വരുന്ന ബിൽ കുടിശ്ശിക അന്വേഷിക്കാനെത്തിയതാണ് ജീവനക്കാർ. രാജേന്ദ്ര ചൗധരിയും ഭാര്യയും മകനും സുഹൃത്തും ജീവനക്കാരെ മർദിക്കുകയും തുടർന്ന് ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നിവയെ അഴിച്ചുവിടുകയും ചെയ്തു. തോക്കെടുത്ത് ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നു.

ജൂനിയർ എഞ്ചിനീയർ ജ്യോതി ഭാസ്‌കർ സിൻഹ, സബ് ഡിവിഷണൽ ഓഫീസർ റീന, ജീവനക്കാരായ സുധീർ കുമാർ, മുഹമ്മദ് ഇഖ്ബാൽ, ഡ്രൈവർ മുഹമ്മദ് ഇർഷാദ് എന്നിവരെയാണ് പട്ടി ഓടിച്ചത്. നായ്ക്കളുടെ ആക്രമണത്തിലും വടികൊണ്ടുള്ള അടിയിലും ജൂനിയർ എഞ്ചിനീയർ സിൻഹയ്ക്ക് പരിക്കേറ്റു. സിൻഹയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹപ്രവർത്തകർക്കും പരിക്കേറ്റു.

വളർത്തുനായ്‌ക്കളെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്കു നേരെ അഴിച്ചുവിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി. കുടുംബത്തിനെതിരെ ബുലന്ദ്ഷഹർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.