ജയപ്രദ ഒളിവില്‍, പ്രത്യേകസംഘം രൂപീകരിച്ച് തിരയണം; അറസ്റ്റ് ചെയ്ത് ഹാജരാക്കണം; കേസുകളില്‍ നിന്ന് മുങ്ങി നടക്കുന്ന നടിക്കെതിരെ കടുപ്പിച്ച് കോടതി

നടിയും മുന്‍ എംപിയുമായ ജയപ്രദ ഒളിവില്‍ പോയെന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതി കടുത്ത നിലപാട് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടരെ തുടരെ ജയപ്രദ ഹാജരായില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന് കോടതി പ്രഖ്യാപിക്കുകയായിരുന്നു. ജയപ്രദയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിന് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ഥിയായ മയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്. ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ജയപ്രദ കോടതിയില്‍ എത്തിയില്ല. തുടര്‍ന്നാണ് എംപി എംഎല്‍എ പ്രത്യേക കോടതി അവര്‍ക്കെതിരെ കര്‍ശന നടപടി എടുത്തിയിരിക്കുന്നത്.

ജയപ്രദ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കിള്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേകസംഘം രൂപീകരിച്ച് ജയപ്രദയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിന് ഹാജരാക്കാന്‍ രാംപൂര്‍ പോലീസ് സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടത്.

2004ലും 2009ലും സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാംപൂരില്‍ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സമാജ്വാദി പാര്‍ട്ടി ഇവരെ പുറത്താക്കി. 2019 ലെ തെരഞ്ഞെടുപ്പില്‍ രാംപൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായിരുന്നു താരം.