"ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലിങ്ങൾ തിലകം തൊടും": യു.പി ബി.ജെ.പി നേതാവിന്റെ വിദ്വേഷപ്രസംഗം

മുസ്ലീം വിരുദ്ധ അധിക്ഷേപങ്ങൾ നിറഞ്ഞ തന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര സിംഗ്. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീങ്ങൾ തൊപ്പിവയ്ക്കുന്നത് നിർത്തി തിലകം തൊടും എന്നാണ് രാഘവേന്ദ്ര സിംഗ് പറഞ്ഞത്. തന്റെ അതിരുകടന്ന അഭിപ്രായങ്ങളിൽ തിരിച്ചടി നേരിട്ടപ്പോൾ, ഇസ്‌ലാമിക ഭീകരത ചെറുക്കാനുള്ള പ്രസംഗം ആണ് താൻ ഉദ്ദേശിച്ചതെന്ന് കിഴക്കൻ യുപിയിലെ ഡൊമാരിയഗഞ്ചിൽ നിന്നുള്ള എം‌എൽ‌എ ഇന്ന് പറഞ്ഞു.

“ഇവിടെ ഇസ്ലാമിക ഭീകരർ ഉണ്ടായിരുന്നപ്പോൾ, ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു. ഹിന്ദു അഭിമാനം കാത്തു സൂക്ഷിക്കാൻ എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. മുസ്ലീങ്ങൾ എന്നെ തോൽപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ മിണ്ടാതിരിക്കില്ല,” രാഘവേന്ദ്ര സിംഗ് ഒരു വീഡിയോയിൽ പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. എം.എൽ.എയുടെ രൂക്ഷമായ പ്രചാരണ പ്രസംഗത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കേസെടുത്തതായി യുപി പൊലീസ് അറിയിച്ചു.

“ഞാൻ വീണ്ടും എംഎൽഎ ആയാൽ, ഗോൾ-ടോപ്പി (തലപ്പാവ്) അപ്രത്യക്ഷമായതുപോലെ, അടുത്ത തവണ മിയാൻ ലോഗ് (മുസ്ലിംകളെ അവഹേളിക്കുന്ന പദം) തിലകം ധരിക്കും,” രാഘവേന്ദ്ര സിംഗ് പറഞ്ഞു.

“ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കൾ മണ്ഡലത്തിൽ മത്സരിക്കുന്നത്. ദോമരിയഗഞ്ചിൽ സലാം ആയിരിക്കുമോ അതോ ‘ജയ് ശ്രീറാം’ ആയിരിക്കുമോ?” തുടർന്നുള്ള തന്റെ വിദ്വേഷ പ്രസംഗത്തിൽ രാഘവേന്ദ്ര സിംഗ് പറഞ്ഞു.

2017ൽ ഡൊമാരിയഗഞ്ച് സീറ്റിൽ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിംഗ് വിജയിച്ചത്.

ഡൊമരിയഗഞ്ചിൽ യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുന്നത്, മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.