പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല; കാമുകനെ വെടിവച്ച് കൊലപ്പെടുത്തി ഇരുപതുകാരി

പശ്ചിമബംഗാളില്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന യുവാവിനെ കാമുകി വെടിവച്ച് കൊലപ്പെടുത്തി. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. 20കാരിയായ പ്രതി പരുള്‍ ഖാത്തുന്‍വാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേ സമയം അഖ്‌ലാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും പ്രതി സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതിയ്ക്ക് കൃത്യത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിക്കുന്നു.

മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് അഖ്‌ലാഖിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് അഖ്‌ലാഖ് ആലം ആണെന്ന് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പരുളിലേക്ക് എത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരുളും അഖ്‌ലാഖും കൊല നടന്ന ദിവസം സമീപ പ്രദേശങ്ങളില്‍ വച്ച് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. ബൈക്ക് ഓടിക്കാന്‍ അറിയാവുന്ന പ്രതി മയക്ക് മരുന്നിന് അടിമയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

യുവതി അടുത്തിടെ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട അഖ്‌ലാഖ് തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.