കുഴൽക്കിണറിൽ വീണ കുട്ടിയുടെ മരണം; അശാസ്ത്രീയ രക്ഷാപ്രവർത്തനം കാരണമെന്ന് ആക്ഷേപം

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്ത് വിൽസണെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൃതദേഹം കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. 82 മണിക്കൂർ നിർത്താതെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷവും സുജിത്തിനെ രക്ഷിക്കാനായില്ല.

മനപരായ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തിയതിനെ തുടർന്ന് സുജിത്തിന്റെ മൃതദേഹം ശവസംസ്കാരത്തിനായി നേരെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി.

കുട്ടിയെ രക്ഷിക്കാൻ പരാജയപ്പെട്ട നിരവധി ശ്രമങ്ങൾക്ക് ശേഷം, കുഴൽക്കിണറിൽ നിന്ന് രണ്ട് മീറ്റർ അകലെ ഒരു വിശാലമായ ട്യൂബ്‌വെൽ കുഴിച്ചു, കുഴൽക്കിണറിൽ 88 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ട്യൂബ്‌വെല്ലിലൂടെ കുട്ടിയെ സമീപിക്കാൻ ഒരു തുരങ്കം തിരശ്ചീനമായി കുഴിച്ചു. പ്രദേശത്തെ പാറക്കെട്ടുകൾ കാരണം കുഴിയ്ക്കൽ വൈകി.

വെള്ളിയാഴ്ച വൈകുന്നേരം 5: 45 ഓടെ കുടുംബത്തിന്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ സുജിത്ത് കുഴൽക്കിണറിൽ വീഴുകയായിരുന്നു. തുടക്കത്തിൽ, 26 അടി താഴ്ചയിൽ കുടുങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ കൈകളിൽ കയറുകൾ കെട്ടി പുറത്തെടുക്കാൻ ഉള്ള ശ്രമത്തിനിടെ 88 അടിയിലേക്ക് വഴുതിവീണു.

നിരവധി സന്നദ്ധസംഘടനകൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തകർ, സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന എന്നിവ വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിരന്തരം പ്രവർത്തിച്ചിരുന്നുവെങ്കിലും കുട്ടിയെ രക്ഷിക്കുന്നതിൽ പരീക്ഷണ സമീപനങ്ങൾ സ്വീകരിച്ച്‌ നിർണായക മണിക്കൂറുകൾ നഷ്ടപ്പെടുത്തിയതായി സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

ആദ്യം, തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂർ, തിരുനെൽവെല്ലി എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ മുൻ പരിചയമുള്ള നിരവധി സന്നദ്ധ സംഘങ്ങൾ റോബോട്ടിക് റെസ്ക്യൂ ഉപകരണങ്ങളും മറ്റുമായി വന്ന് കുട്ടിയെ ഒരു കയറിൽ കുടുക്കി പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ, കുട്ടി വഴുതി വീണ്ടും താഴ്ചയിലേക്ക് വീണു.

ഈ പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷം മാത്രമേ ദേശീയ ദുരന്ത നിവാരണ സേനയെ (എൻ‌ഡി‌ആർ‌എഫ്) അടുത്ത ദിവസം വിവരം അറിയിച്ചുള്ളൂ. കുഴൽക്കിണറിനു സമീപം വിശാലമായ മറ്റൊരു കുഴി കുഴിക്കാനുള്ള തീരുമാനം ശനിയാഴ്ച ആണ് എടുത്തത് മാത്രമല്ല അതിന്റെ ഡ്രില്ലിംഗ് ജോലികൾ ഞായറാഴ്ച മാത്രമാണ് ആരംഭിച്ചത്.

“സർക്കാർ വളരെയധികം കഠിനാദ്ധ്വാനം ചെയ്തുവെങ്കിലും അവരുടെ സമീപനം ശാസ്ത്രീയമല്ലായിരുന്നു. അവർ നന്നായി ആസൂത്രണം ചെയ്തിരുന്നെങ്കിൽ കുട്ടിയെ കൂടുതൽ ആഴത്തിൽ വഴുതി വീഴുന്നതിൽ നിന്നും രക്ഷിക്കാമായിരുന്നു,” അന്തരിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ഉപദേഷ്ടാവ് പൊൻരാജ് എൻ.ഡി.ടി.വിയോട് പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കർ ഉൾപ്പെടെ മൂന്ന് മന്ത്രിമാർ ഒന്നാം ദിവസം മുതൽ സ്ഥലത്ത് തമ്പടിച്ചിരുന്നു. എന്നിരുന്നാലും, രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാൻ ശ്രമിച്ചതായും സർക്കാരിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ തമിഴ്‌നാട്ടിൽ മാത്രം സമാനമായ ദുരന്തങ്ങളിൽ കുറഞ്ഞത് 10 ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, അത്തരം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലും രക്ഷപ്രവർത്തനത്തിനും ഒരു നിശ്ചിത മാനദണ്ഡം ഇല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ ഇപ്പോഴും പ്രാദേശിക അധികാരികൾ അവ്യക്തമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് വിമർശനം.

നിരവധി സന്നദ്ധ ഗ്രൂപ്പുകൾ റോബോട്ടിക് റെസ്ക്യൂ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയൊന്നും ഔദ്യോഗികമായി സാധൂകരിച്ചിട്ടില്ല.