മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ല; കടുത്ത നിലപാടുമായി  ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. അതേസമയം സംസ്‌കാരം എത്രയും പെട്ടന്ന് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യോഗി എത്താതെ സംസ്കരിക്കില്ലെന്ന നിലപാടില്‍ തന്നെ കുടുംബം ഉറച്ച് നില്‍ക്കുകയാണെന്നാണ് വിവരം.

ഉന്നാവോയിലെ സംഭവം ദുഖകരാമാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് പറഞ്ഞ യോഗി
പ്രതിനിധികളായി രണ്ട് മന്ത്രിമാരെയും ഉന്നാവോയിലേക്ക് ഇന്നലെ അയച്ചിരുന്നു. എന്നാല്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞു.കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാന്‍ തീരുമാനമായിരുന്നു. അതിനിടെ കുടുംബത്തെ സഹായിക്കാന്‍ തനിക്കു സര്‍ക്കാര്‍ ജോലി വേണമെന്നാണ് പെണ്‍കുട്ടിയുടെ സഹോദരി ആവശ്യം. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രി 11.40-ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.