ഉന്നാവൊ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിക്കും

ഉന്നാവൊയില്‍ പ്രതികള്‍ തീ കൊളുത്തി കൊന്ന ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ സംസ്‌കരിക്കും. ഭാട്ടന്‍ ഖേഡായിലെ വീട്ടിലാണ് സംസ്‌കാരം നടക്കുക.

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ 11.30നാണ് ഉന്നാവിലെക്ക് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ജില്ലാ മജിലസ്‌ട്രേറ്റ്, ഉന്നാവൊ് എസ് പിഎന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ കമല്‍ റാണി വരുണും സ്വാമി പ്രസാദ് മൌര്യയും യുവതിയുടെ വസതിയിലെത്തി. 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീട് വച്ച് നല്‍കുമെന്നും വാഗ്ദ്ധാനം ഉണ്ട്.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദര്‍ജംഗ്
ആശുപത്രിയില്‍ മരിച്ചത്