കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ; 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു'

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭയും. ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ- പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യയിലെ സാഹചര്യങ്ങൾ മുൻ നിർത്തി വക്താവ് പറഞ്ഞു.

കെജ്‌രിവാളിന്റെ അറസ്റ്റും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎന്‍ വക്താവ്‌ സ്റ്റെഫാൻ ദുജാറിക്. ‘ഇന്ത്യയിലും, തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു. കൂടാതെ എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്നും’- ഡുജാറിക് പറഞ്ഞു.

വിഷയത്തിൽ യുഎസും ജർമ്മനിയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി പ്രതികരിച്ചിരുന്നു. കെജ്‌രിവാളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് യുഎസ് പ്രതികരിച്ചിരുന്നത്.

ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഈ കേസിൽ പ്രയോഗിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ജർമ്മൻ സർക്കാർ വക്താവ് ചൂണ്ടിക്കാട്ടി.

എന്നാൽ വിദേശകാര്യ വക്താവിൻ്റെ പരാമർശം ആഭ്യന്തര കാര്യങ്ങളിലെ നഗ്നമായ ഇടപെടൽ ആണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു. അമേരിക്കയുടെ പ്രതികരണത്തിലും യുഎസ് മുതിർന്ന നയതന്ത്രജ്ഞയെ വിളിച്ച് വരുത്തി ശക്തമായ എതിർപ്പും പ്രതിഷേധവും ഇന്ത്യൻ വിദേശകാര്യം മന്ത്രാലയം അറിയിച്ചിരുന്നു.