ഫാത്തിമയുടെ മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി

മദ്രാസ് ഐ.ഐ.ടി.യിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തെവാല. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അധ്യക്ഷൻ കൂടിയായ രാംദാസ് അത്തെവാല പറഞ്ഞു.

കേസിൽ ആരോപണ വിധേയനായ മദ്രാസ് ഐ.ഐ.ടി അധ്യാപകന്‍ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരിക്കുകയാണ്. ക്യാമ്പസിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടെയും മൊഴി എടുത്തു. ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.