ലതാ മങ്കേഷ്‌കറിന് ആദരമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ആദരിക്കുന്നതിനായി തപാൽ സ്റ്റാമ്പ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

‘ഇന്ത്യയുടെ വാനമ്പാടിക്ക്’ ഈ സ്റ്റാമ്പ് ഉചിതമായ ബഹുമതിയാകുമെന്ന്. ഇന്ത്യാ ടുഡേ ബജറ്റ് റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സ്മരണിക സ്റ്റാമ്പായി സ്റ്റാമ്പ് പുറത്തിറക്കും. തപാൽ വകുപ്പ് പറയുന്നതനുസരിച്ച്, സുപ്രധാന സംഭവങ്ങൾ, വിവിധ മേഖലകളിലെ പ്രമുഖർ, പ്രകൃതിയുടെ വശങ്ങൾ, മനോഹരമോ അപൂർവമോ ആയ സസ്യജന്തുജാലങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, ദേശീയ/അന്താരാഷ്ട്ര വിഷയങ്ങൾ, ഗെയിമുകൾ തുടങ്ങിയവയെ അനുസ്മരിച്ചുകൊണ്ടാണ് സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്.

ഈ സ്റ്റാമ്പുകൾ ഫിലാറ്റലിക് ബ്യൂറോയിലും കൗണ്ടറുകളിലും അല്ലെങ്കിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് സ്കീമിന് കീഴിലും മാത്രമേ ലഭ്യമാകൂ. ഇവ പരിമിതമായ അളവിലാണ് അച്ചടിക്കുന്നത്. വ്യക്തിത്വങ്ങളുടെ സ്റ്റാമ്പുകൾ വാർഷിക ഇഷ്യു പ്രോഗ്രാമിന്റെ 10% കവിയാൻ പാടില്ല എന്ന് തപാൽ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഫെബ്രുവരി 6 ഞായറാഴ്ച അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി 8 ന് അവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലായിരുന്നു.

അടുത്തിടെ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായി. നിർഭാഗ്യവശാൽ, രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തി ഞായറാഴ്ച ലതാ മങ്കേഷ്‌കർ അന്തരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച മുംബൈ ദാദറിലെ ശിവാജി പാർക്കിൽ സംസ്‌കരിച്ചു.