സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിതീര്‍ക്കും; ധനക്കമ്മി കുറച്ചുകാണിക്കാന്‍ ചെലവുകള്‍ ചുരുക്കി; ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയുടെ ഇരുണ്ട ചിത്രം നല്‍കുന്നതെന്ന് സിപിഎം. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിത്തീര്‍ക്കുന്ന നയങ്ങളാണ് മോദിസര്‍ക്കാരിന്റേത്.

സര്‍ക്കാരിന്റെ വരുമാനം 2023 24ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വര്‍ധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാന്‍ ചെലവുകള്‍ ബജറ്റ് വിഹിതത്തെക്കാള്‍ ചുരുക്കി. ചെലവുകളിലെ വളര്‍ച്ച ഏഴ് ശതമാനം മാത്രം. ജിഡിപി വളര്‍ച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ചെലവ് ബജറ്റ് വിഹിതത്തെക്കാള്‍ കൂടുകയും ചെയ്തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ് മൊത്തം ചെലവ് കുറച്ചത്. ഇത് വളര്‍ച്ചയെയും സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൃഷിയും അനുബന്ധമേഖലകളും,വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമപദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ പദ്ധതികള്‍ എന്നിവയിലെല്ലാം ചെലവ് ബജറ്റ് കണക്കിനെക്കാള്‍ കുറച്ചു. പിഎം ആവാസ് യോജന, പിഎം ഗ്രാമീണ്‍ സഡക് യോജന എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു. വളം, ഭക്ഷ്യസബ്സിഡി, തൊഴിലുറപ്പ്, നഗരവികസനം എന്നീ മേഖലകളില്‍ 2022-23നെക്കാള്‍ കുറവ് വിഹിതമാണ് നടപ്പ് വര്‍ഷം ചെലവിടുന്നതെന്നും സിപിഎം പറഞ്ഞു.