ഏഴ് ലക്ഷംവരെ നികുതിയില്ല; സ്ലാബുകള്‍ പുനര്‍ക്രമീകരിച്ചു; കഠിനാദ്ധ്വാനം ചെയ്യുന്ന മധ്യവര്‍ഗ്ഗത്തിനുള്ള സമ്മാനമെന്ന് ധനമന്ത്രി

ആദായ നികുതി സ്ലാബുകള്‍ ബജറ്റില്‍ പുനര്‍ക്രമീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുമാന നികുതി പരിധി അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. കഠിനധ്വാനം ചെയ്യുന്ന മധ്യ വര്‍ഗ്ഗത്തിനുള്ള സമ്മാനമെന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. നികുതി സ്ലാബുകള്‍ ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു.

36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ലക്ഷം കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റെയില്‍വേയ്ക്ക് ബജറ്റില്‍ അനുവദിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് വികസനത്തിന് വേഗം കൂട്ടുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്. പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു.