ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നു; സമ്പദ്ഘടന ശരിയായ ദിശയില്‍; അമൃത കാലത്തെ ആദ്യ ബജറ്റെന്ന് നിര്‍മല സീതാരാമന്‍

ഇന്ത്യയുടെ സമ്പദ് ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം വെക്തമാക്കിയത്. അമൃത കാലത്തെ ആദ്യ ബജറ്റാണിത്. ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ തലയുയര്‍ത്തി മുന്നേറുകയാണ്. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും അവര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം. ബജറ്റില്‍ ഇടത്തരക്കാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ച.

ബജറ്റിന് മുന്നേ ഓഹരി വിപണികള്‍ കുതിച്ച് തുടങ്ങിയിരുന്നു. ബോംബെ സൂചിക സെന്‍സെക്‌സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. 1593 ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ 382 എണ്ണം തകര്‍ച്ച രേഖപ്പെടുത്തി. 110 ഓഹരികള്‍ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

എഫ്.പി.ഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തില അദാനി എന്റര്‍പ്രൈസ് മൂന്നു ശതമാനം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ വരെ വെല്ലുവിളിയെ അതിജീവിച്ച് പിടിച്ച് നിന്ന അദാനി എന്റര്‍പ്രൈസിന്റെ തകര്‍ച്ച എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. നഷ്ടം നേരിട്ടു. അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, എന്നിവയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ടെക്,ഫാര്‍മ ബാങ്ക് ഓഹരികളാണ് വിപണിയില്‍ കുതിക്കുന്നത്.