2,200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്; 20 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ; കര്‍ഷകരെ സ്മാര്‍ട്ടാക്കും; യുവാക്കളെ ആകര്‍ഷിക്കുമെന്ന് ധനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും. മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റിലൂടെ അവര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പിലാക്കും. മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധന പദ്ധതി നടപ്പിലാക്കും. 2,200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കും.

ബജറ്റില്‍ 7 മുന്‍ഗണനാ വിഷയങ്ങളാണുള്ളത്.

1. വികസനം

2. യുവശക്തി

3. കര്‍ഷകക്ഷേമം

4. പിന്നാക്കക്ഷേമം

5. ഊര്‍ജസംരക്ഷണം

6. ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍

7. സാധാരണക്കാരനിലും എത്തിച്ചേരല്‍

എന്നിവയാണവയെന്ന് ധനമന്ത്രി ലോകസഭയില്‍ വ്യക്തമാക്കി. പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.