ഏകീകൃത സിവില്‍ കോഡ്; ഉത്തരാഖണ്ഡില്‍ പ്രത്യേക നിയമസഭാ സമ്മേളനം

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭ ചേരും. ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യുസിസിക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കരട് ബില്ല് തയ്യാറാക്കിയത്.

കരട് ബില്ല് പ്രകാരം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശമാണ്. ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമായിരിക്കും. ദത്തെടുത്ത കുട്ടികള്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുട്ടികള്‍ക്കും സ്വത്തവകാശത്തില്‍ തുല്യ പരിഗണന ലഭിക്കും.

ബഹുഭാര്യത്വവും ശൈശവ വിവാഹവും ഏകീകൃത സിവില്‍ കോഡിലൂടെ നിരോധിക്കും. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തവകാശം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ മതനിയമങ്ങള്‍ മാറ്റി നിറുത്തി ഏക സിവില്‍ കോഡിലെ നിയമങ്ങള്‍ നിലവില്‍ വരും. അതേസമയം ഉത്തരാഖണ്ഡ് മാതൃകയില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമം പാസാക്കാനാണ് ആലോചന.