ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാലം തകര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്ത ബീഹാറില്‍ നിന്ന് വീണ്ടും ഒരു പാലം തകര്‍ന്ന സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും പുതിയ പാലം പൊളിഞ്ഞുവീഴല്‍ നടന്നത്. നിര്‍മ്മാണത്തിലിരുന്ന ആര്‍.സി.സി പാലം പെട്ടെന്ന് തകര്‍ന്നുവീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കേന്ദ്രസര്‍ക്കാര്‍ നയിക്കുന്ന ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവുമടങ്ങുന്ന എന്‍ഡിഎ സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ബിഹാറിലുള്ളതെന്നും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന മുന്നണി വലിയ മെച്ചമുണ്ടാക്കുമെന്ന വാഗ്ദാനത്തിലുമാണ് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്‍ ഡബിള്‍ എഞ്ചിന്‍ അവകാശവാദങ്ങള്‍ നടത്തിയത്.

എന്നാല്‍ ജെഡിയുവും ബിജെപിയും ഭരിക്കുന്ന ബിഹാറില്‍ നിന്ന് 20ന് മേല്‍ പാലങ്ങളുടെ തകര്‍ച്ച വാര്‍ത്തയാണ് കുറച്ച് കാലത്തിനിടയില്‍ കേട്ടത്. ഒടുവിലായി തകര്‍ന്നുവീണ പാലത്തിന് 2.89 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഗാന്‍ഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്കു കുറുകേയാണ് 29 മീറ്റര്‍ നീളമുള്ള പാലം നിര്‍മിച്ചുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ വലിയ ശബ്ദം കേള്‍ക്കുകയും പിന്നാലെ സ്ലാബിന്റെ ഒരു ഭാഗം താഴെ വീഴുകയുമായിരുന്നു. മിനിറ്റുകള്‍ക്കകം പാലത്തിന്റെ വലിയൊരു ഭാഗം തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കോണ്‍ക്രീറ്റങ്ങിന് ഉപയായോഗിച്ച നിര്‍മാണ സാമഗ്രികള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിശദമായ പരിശോധനയ്ക്കുശേഷമേ പാലം പണി പുനഃരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. 2023-24 വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ ഒരു ഡസനോളം പാലങ്ങള്‍ ഇത്തരത്തില്‍ പൊളിഞ്ഞുവീണിട്ടുണ്ട്. സുല്‍ത്താന്‍പൂര്‍-അജുവാനി ഘട്ട് പാലം രണ്ട് തവണയാണ് തകര്‍ന്നുവീണത്. സിക്തി ബ്ലോക്കിനടുത്തുള്ള മറ്റൊരു പാലം ഉദ്ഘാടനത്തിനു മുമ്പേ തകര്‍ന്നു വീണു. പാലങ്ങളുടെ തുടര്‍ച്ചയായ തകര്‍ച്ച ജനങ്ങളെ ആശങ്കിലാക്കിയിരിക്കുകയാണ്. ഒപ്പം നിര്‍മാണപ്രവൃത്തിയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യചിഹ്നം കൂടിയാവുകയാണ്.