രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍; അമ്മയെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി ഏരിയയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. അന്ന് മുതല്‍ കുഞ്ഞന്റെ അമ്മ അസ്വസ്ഥയായിരുന്നു. ഭര്‍ത്താവുമായി വഴക്കിടാറുണ്ട്. ഇവര്‍ക്ക് നാല് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്.

കുഞ്ഞിന്റെ മരണവിവരം അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. മൂത്ത മകനുമായി മുറിയില്‍ കയറി വാതില്‍ അടച്ചതോടെ ഭര്‍ത്താവിന്റെ അമ്മയാണ് അയല്‍വാസികളെ വിവരംം അറിയിച്ചത്. അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ മകനോടൊപ്പം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

ഇളയ കുഞ്ഞിനെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ വീട് മുഴുവനും പരിശോധിച്ചപ്പോഴാണ് മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവ സമയം കുഞ്ഞിന്റെ അച്ഛന്‍ സമീപത്തുള്ള സ്വന്തം കടയില്‍ ജോലിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.