ജമ്മു കശ്മീരിൽ ലഷ്കറെ ത്വയിബ ഭീകരവാദികൾ പിടിയിൽ; ഒരാൾ ബി.ജെ.പി ഐ.ടി സെൽ മേധാവി

ജമ്മുവിൽ പിടിയിലായ ലഷ്കറെ ത്വയിബ ഭീകരവാദികളിലൊരാൾ ബിജെപി അംഗമെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ മുൻ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ എന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് താലിബിനെയും കൂട്ടാളി ഫൈസൽ അഹമ്മ​ദ് ദാർ എന്നിവരെ ജമ്മുവിലെ റിയാസിയിൽനിന്നു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

ഇവരിൽനിന്ന് ഗ്രനേഡുകളും, സ്‌ഫോടകവസ്തുക്കളും, എ.കെ റൈഫിൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രജൗരിയിലെ ബുധൻ സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. കഴിഞ്ഞ മേയ് ഒൻപതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോർച്ചയുടെ സോഷ്യൽ മീഡിയ ചാർജ് ഏറ്റെടുത്തത്. പാർട്ടി നേതൃത്വം തന്നെയാണ് ചുമതല നൽകിയതെന്നാണ് വിവരം.

താലിബിന്റെ നിയമനം അറിയിച്ചു കൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പും, ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.  അതേസമയം, ഓൺലൈൻ വഴി പാർട്ടി അംഗത്വമെടുത്തയാളാണ് താലിബെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഓൺലൈൻ സംവിധാനം വഴി അംഗത്വം എടുക്കുന്നവരുടെ പശ്ചാത്തലം അറിയാൻ സാധിക്കില്ലെന്ന് ബി.ജെ.പി വക്താവ് ആർ.എസ് പഥാനിയ പറഞ്ഞു.

പാർട്ടിയിൽ കടന്നുകയറി പാർട്ടിക്കകത്തെ വിവരങ്ങൾ ചോർത്താനുള്ള പുതിയൊരു രീതിയാണിത്. ഉയർന്ന പാർട്ടി നേതൃത്വത്തെ കൊല്ലാനും ഇതുപോലെ ഗൂഢാലോചന നടന്നിരുന്നു. അത് പൊലീസ് തകർക്കുകയായിരുന്നുവെന്നും പഥാനിയ അവകാശപ്പെട്ടു.