ഹൈദരാബാദിൽ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. ഹൈദരാബാദിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. ഹൈദരാബാദ് ജൂബിലി ബസ് സ്റ്റാൻഡിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേർ കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഇവരുടെ കൈയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ട കുഞ്ഞ് മരിച്ചെന്നാണ് അവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്കിടെ മരിച്ച കുഞ്ഞിനെ ബസിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റാത്തതിനാൽ ഇവിടെ കുഴിച്ചു മൂടാൻ തീരുമാനിച്ചുവെന്നാണ് ഇരുവരും പറഞ്ഞത്.

എന്നാൽ, പൊലീസ് പരിശോധിച്ചപ്പോൾ കുട്ടി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിന്‍റെ മുത്തച്ഛനും അമ്മാവനുമാണ് അറസ്റ്റിലായത്.

പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.