'ബിജെപി മന്ത്രിസഭയിലെ വിവേകമുള്ള ഏക മന്ത്രിയായ സുഷമ സ്വരാജ് എന്തിനാണ് ചൗകിദാര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത്'; ട്വിറ്ററില്‍ വിദേശകാര്യ മന്ത്രിയോട് കിടിലന്‍ ചോദ്യം

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വെള്ളം കുടിപ്പിച്ച് ട്വിറ്ററില്‍ ഒരു ചോദ്യം. നരേന്ദ്ര മോദിയുടെ ചൗകിദാര്‍ ക്യാമ്പെയിനില്‍ സുഷമ സ്വരാജും പങ്കെടുത്തതാണ് ട്വിറ്ററില്‍ ചോദ്യകര്‍ത്താവിനെ പ്രകോപിപ്പിച്ചത്. സുഷമ സ്വരാജിനെ പോലെയുള്ള ഒരു മന്ത്രി എന്തിനാണ് പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിന് അവര്‍ മറുപടിയും നല്‍കി. ബിജെപി മന്ത്രിസഭയിലെ വിവേകമുള്ള ഏക മന്ത്രി നിങ്ങളാണെന്ന് വിചാരിച്ചു. എന്നാല്‍ ഒന്ന് ചോദിച്ചോട്ടെ, എന്തിനാണ് നിങ്ങള്‍ സ്വയം ചൗകിദാര്‍ എന്ന് അഭിസംഭോധന ചെയ്യുന്നത്.- ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചു.

ഈ ചോദ്യം വല്ലാതെ വെള്ളം കുടിപ്പിച്ചെങ്കിലും ചോദ്യത്തിന് തക്കതായ മറുപടി സുഷമ സ്വരാജ് നല്‍കി. “ഞാന്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ചൗകിദാരി ആണ്. അതുപോലെ പുറത്തുള്ള ഇന്ത്യക്കാരുടെയും” എന്നാണ് സുഷമ ട്വീറ്റിലൂടെ മറുപടി നല്‍കിയത്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ മോദി ഉപയോഗിച്ചിരുന്ന പ്രയോഗമായിരുന്നു താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന്. എന്നാല്‍ റഫേല്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി മോദിക്കെതിരെ തന്നെ ഈ പദം ഉപയോഗിക്കുകയായിരുന്നു. “ചൗകിദാര്‍ ചോര്‍ ഹേ” എന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീണ്ടും ഈ പ്രയോഗം ഉപയോഗിക്കുകയാണ് മോദിയും മന്ത്രിമാരും. ഇതിന്റെ ഭാഗമായി ചൗകിദാര്‍(കാവല്‍ക്കാരന്‍) നരേന്ദ്ര മോദി എന്ന് മോദി പേരു മാറ്റിയിരുന്നു. പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രിമാരുള്‍പ്പടെയുള്ള നേതാക്കളും ട്വിറ്ററില്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കുകയായിരുന്നു.