ലോകകപ്പ് ഫൈനലിനിടെ ടിവി ഓഫ് ചെയ്തു; മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് പിടിയില്‍

ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണുന്നതിനിടെ ടിവി ഓഫാക്കിയ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പിതാവിന്റെ ആക്രമണത്തില്‍ ദീപക് നിഷാദ് ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗണേഷ് പ്രസാദിനെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഗണേഷ് പ്രസാദ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ദീപക് അത്താഴം തയ്യാറാക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ ദീപക്കിന്റെ വാക്കുകള്‍ ഗണേഷ് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വന്നതോടെയാണ് യുവാവ് ടിവി ഓഫ് ചെയ്തത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് ഗണേഷ് ദീപക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ ശേഷം പ്രതി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം പ്രതിയെ കാണ്‍പൂര്‍ പൊലീസ് പിടികൂടി. മദ്യപാനത്തെ ചൊല്ലി പ്രതിയും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.