മധ്യപ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു, 7 തൊഴിലാളികളെ രക്ഷപ്പെടുത്തി, 2 പേര്‍ കുടുങ്ങി കിടക്കുന്നു

മധ്യപ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് ഒമ്പത് തൊഴിലാളികള്‍ കടുങ്ങി. കട്നി ജില്ലയിലെ സ്ലീമനാബാദില്‍ ബര്‍ഗി കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന തുരങ്കമാണ് തകര്‍ന്നത്. ഏഴ് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ഇ.ആര്‍.എഫ്) സംഘത്തോടൊപ്പം, പ്രാദേശിക ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കളക്ടറും എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജബല്‍പൂരില്‍ നിന്നാണ് എസ്.ഡി.ഇ.ആര്‍.എഫ് സംഘം എത്തിയത്. മധ്യപ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് രജോറയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

മറ്റൊരു കുഴി നിര്‍മ്മിച്ച് കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അദ്ദേഹം കളക്ടറോട് വിശദികണം തേടി.