മോദിയുടെ ഭരണപരാജയം തുറന്ന് കാട്ടാന്‍ തുഗ്ലക്കിന്റെ ത്രീഡി കഥാപാത്രം; ഡിജിറ്റല്‍ പ്രചാരണത്തിന് ഒരുങ്ങി പ്രശാന്ത് കിഷോര്‍

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി വ്യത്യസ്ത തരം പ്രചാരണ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ ഭരണ പരാജയത്തെ കുറിച്ചും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുന്നതിനായി ഏഴ് ഡിജിറ്റര്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള പ്രചാരണമാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ച പദ്ധതിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. ദേശീയ തലത്തില്‍ ആറ് രീതിയിലാണ് ക്യാമ്പെയിനുകള്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ആദ്യം പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. രണ്ടാമതായി പദയാത്രകളും നേതാക്കള്‍ നേരിട്ട് ഇറങ്ങുന്ന സംവാദങ്ങളും സംഘടിപ്പിക്കും. മൂന്നാമതായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള പരിപാടികളും നാലാമതായി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയുമാണ് ചെയ്യുക. ഇതിന് ശേഷം അവസാന ഘട്ടമായി ജനങ്ങളുടെ വിശ്വാസ്യത നേടാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനുമുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്.

സാമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഭരണ പരാജയം തുറന്നു കാട്ടുകയാണ് പ്രധാനമായും ലക്ഷ്യം. അഞ്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ അഞ്ചു കോടിയോളം ഫോളോവേഴ്സിനെയാണ് ഇതില്‍ ലക്ഷ്യമിടുന്നത്. ‘ദ്രോഹിക്കുന്ന മോദി’ എന്ന പേരിലായിരിക്കും പ്രചാരണം. പ്രധാനമന്ത്രിയുടെ പക്ഷപാതപരവും പരസ്പര വിരുദ്ധവുമായ പ്രസ്താവനകള്‍ യൂട്യൂബ് ചാനലിലൂടെ ജനങ്ങള്‍ക്ക മുന്നിലെത്തിക്കും. ഇതിനായി പുതിയ യുട്യൂബ് ചാനല്‍ തുടങ്ങും. വീഡിയോകളായും ട്രോളുകളായും തുഗ്ലക്കിന്റെ ത്രീഡി കഥാപാത്രവും പ്രചരിപ്പിക്കും.

മോദിയുടെ ഭരണം അവസാനിക്കുകയാണ് എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടി മോദി ജാനേവാലെ ഹേ’ എന്ന പേരില്‍ കൗണ്ട് ഡൗണ്‍ ക്യാമ്പെയിന്‍ നടത്താനും പദ്ധതിയുണ്ട്. ‘മോദി ജാനേവാലെ ഹേ’ എന്ന വാക്കുകള്‍ തെളിയുന്ന സ്‌കരീനുകള്‍ നഗരങ്ങളില്‍ സ്ഥാപിക്കും. മോദിയുടെ ഭരണത്തില്‍ വിലക്കയറ്റം, ജിഎസ്ടി, നോട്ട് നിരോധനം എന്നിങ്ങനെയുള്ള ദുരിതങ്ങള്‍ അനുഭവിച്ചവര്‍ ഡിജിറ്റലായി നഷ്ട പരിഹാരം ആവശ്യപ്പെടും. 2,55,000 രൂപയാണ് ആവശ്യപ്പെടുക. ഇത് കണക്കാക്കാന്‍ ഡിജിറ്റല്‍ കാല്‍ക്കുലേറ്ററും ഡിജിറ്റല്‍ ചെലാന്‍ ഓട്ടോമാറ്റിക്കായി നിര്‍മ്മിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കുമെന്നും പ്രശാന്ത് കിഷോറിന്റെ പദ്ധതികളില്‍ പറയുന്നു.