'തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമം', എംഎൽഎമാർക്ക് 50 കോടി വാ​ഗ്ദാനം ചെയ്‌തു; ബിജെപിക്കെതിരെ സിദ്ധരാമയ്യ

കർണാടകയിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്ത് ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷമായി തന്റെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇൻഡ്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാ​ഗ്ദാനം ചെയ്‌തു. ഞങ്ങളുടെ എംഎൽഎമാർ പാർട്ടി വിട്ട് പോവില്ല, ഒരാളു പോലും പോവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടാൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ താഴെവീഴുമെന്ന് ബിജെപി പ്രസ്താവന നടത്തിയിരുന്നു.

അതേസമയം സിദ്ധരാമയ്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. സിദ്ധരാമയ്യ നിരന്തരം ഇത്തരം ആരോപണം ഉന്നയിക്കുന്നത് നിർഭാ​ഗ്യകരമാണ്. സമൂഹത്തിന്റെ സഹതാപം നേടാൻ വേണ്ടിയുള്ള ശ്രമം മാത്രമാണിതെന്ന് ബിജെപി എംപി എസ് പ്രകാശ് പറഞ്ഞു. പ്രധാനപ്പെട്ട വിഷയങ്ങളോ സിദ്ധരാമയ്യ സർക്കാരിന്റെ നേട്ടങ്ങളോ പറയുന്നതിനു പകരം അദ്ദേഹം വ്യാജ ആരോപണങ്ങളുന്നയിക്കുകയാണെന്നും എസ് പ്രകാശ് കുറ്റപ്പെടുത്തി.