'സത്യം വിജയിച്ചു'; സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ഗൗതം അദാനി

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് ഗൗതം അദാനി. ‘സത്യം വിജയിച്ചു’ എന്നാണ് അദാനി പ്രതികരിച്ചത്. സത്യമേവ ജയതേ, സുപ്രീംകോടതി വിധി അത് തെളിയിച്ചു. തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള സംഭാവനകൾ തുടരുമെന്നും അദാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അമേരിക്കൻ നിക്ഷേപ- ഗവേഷണസ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘമില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ നിർണായക വിധി പറഞ്ഞത്. ജെപി പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.

അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളികൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, അദാനിക്കെതിരായ സെബിയുടെ അന്വേഷണം തുടരും.

സെബിയുടെ നിയന്ത്രണാധികാരങ്ങളിൽ ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമാണെന്ന് അറിയിച്ചുകൊണ്ടുമാണ് കോടതി ഹർജി തള്ളിയത്. അന്വേഷണം സെബിയിൽ നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കിൽ സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളിൽ മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണ ശരങ്ങൾ അദാനി ഗ്രൂപ്പ് ഓഹരികളിന്മേൽ ഏൽപ്പിച്ച ആഘാതത്തിൽ ഗൗതം അദാനിയുടെ ആസ്തിയിൽ വൻ തകർച്ചയാണ് ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ആ ഓഹരികൾ ഈടുവച്ച് വായ്പ എടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് 2023 ജനുവരിയിൽ ഹിൻഡൻബർഗ് ഉന്നയിച്ചത്.

12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വർഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.