ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസ് കൂട്ടുകെട്ട് ബി.ജെ.പിയെ തടയുമോ; അല്‍പസമയത്തിനുള്ളില്‍ ആദ്യഫലം; മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ അല്‍പസമയത്തിനുള്ളില്‍ എണ്ണിത്തുടങ്ങും. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു.

ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 24 സീറ്റ് വരെ നേടിയേക്കാമെന്ന് ടൈംസ് നൗ- ഇടിജി എക്‌സിറ്റ് പോള്‍ പറയുന്നു. വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടത് കോട്ട തകര്‍ത്ത് കഴിഞ്ഞ തവണ ബി.ജെ.പി അധികാരം പിടിച്ചെടുത്ത ത്രിപുര ഫലമാണ് ദേശീയതലത്തില്‍ ഉറ്റുനോക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ പരമ്പരാഗത എതിരാളികളായ കോണ്‍ഗ്രസും ഇടതുപക്ഷവും ആദ്യമായി കൈകോര്‍ത്തതും നിര്‍ണായകമാണ്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷമാണു പ്രവചിക്കുന്നത്.

മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന എന്‍പിപി വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് പ്രവചനം. ഈ വര്‍ഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16, 27 തീയതികളില്‍ വോട്ടെടുപ്പ് നടന്നത്.