കഴിഞ്ഞ എട്ട് വർഷക്കാലം ശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാൻ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധിയും പട്ടേലും സ്വപ്നംകണ്ട ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് കഴിഞ്ഞ എട്ടുവർഷക്കാലം തന്റെ സർക്കാർ ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവർ, ദലിതുകൾ, ആദിവാസികൾ, സ്ത്രീകൾ എന്നിവരെ ശാക്തീകരിക്കുന്ന ഒരു ഇന്ത്യയാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും.

രാജ്യത്തെ സേവിക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മെഗാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാനത്ത് പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

താൻ ഇന്ന് ഈ നിലയിലെത്താൻ കാരണം ഗുജറാത്ത് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് വർഷങ്ങൾക്ക് മുൻപ് ഗുജറാത്ത് തന്നെ പറഞ്ഞയച്ചതാണ്. പക്ഷെ ഗുജറാത്തിന് തന്നോടുളള സ്‌നേഹം കൂടിയിട്ടേ ഉള്ളൂ. ഗുജറാത്തിലെ ജനങ്ങളോട് താൻ എല്ലാക്കാലത്തും നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെ സർക്കാർ കഴിഞ്ഞ എട്ടു വർഷമായി പാവപ്പെട്ടവർക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് താങ്ങായി സർക്കാർ നിന്നു. ഭക്ഷണവും ആരോഗ്യസേവനങ്ങളും തുടങ്ങി എല്ലാ സംവിധാനങ്ങളും ഉറപ്പാക്കാൻ സർക്കാർ പരിശ്രമിച്ചു.

കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. അത് പരിഹരിക്കാനായി ഞങ്ങൾ ഭക്ഷ്യധാന്യ സ്റ്റോറുകൾ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് ജൻധൻ അക്കൗണ്ടിലൂടെ പണം നൽകി, കർഷകർക്ക് സാമ്പത്തിക സഹായം നൽകി. സൗജന്യ പാചകവാതക വിതരണം ആരംഭിച്ചു. ചികിത്സാ പ്രതിസന്ധി ഉണ്ടായപ്പോൾ അത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. രാജ്യത്ത് അഴിമതിക്കും വിവേചനത്തിനുമുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.