ടി.വി കാണാനുള്ള ചെലവ് കുറഞ്ഞേക്കും; ചാനല്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി 'ട്രായ്'

ടിവി ചാനല്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടാത്തതിനെ തുടര്‍ന്നാണിത്.

മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് കേബിള്‍ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണ്. ഇതിനു പുറമെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തിലും ഇടിവുണ്ടായി. ഇതിനെല്ലാം പരിഹാരം കാണുക എന്നതാണ് “ട്രായി”യുടെ മുമ്പിലുള്ള വെല്ലുവിളി.
എല്ലാവര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ നിരക്കുകള്‍ നിജപ്പെടുത്തുക എന്നതാണ് “ട്രായി”യുടെ ലക്ഷ്യം. കേബിള്‍, ഡി.ടി.എച്ച്. കമ്പനികളുടെയും മറ്റും അഭിപ്രായങ്ങള്‍ മാനിച്ചു കൊണ്ടായിരിക്കുമിത്. അതിനുമുമ്പ്, നിലവിലുള്ള സ്ഥിതിയെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ആര്‍. എസ് ശര്‍മ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത് അതിനുമാത്രം പണം നല്‍കാമെന്നതാണ് പുതിയ നിയമം. നൂറു ചാനലുകള്‍ക്ക് കുറഞ്ഞത് 130 രൂപയും നികുതിയുമാണ് നിരക്ക്. പേ ചാനലുകള്‍ക്ക് അതിന്റെ തുക വേറെ നല്‍കുക കൂടി ചെയ്യേണ്ട അവസ്ഥ വന്നയോടെ ഉപഭോക്താക്കള്‍ പല പേ ചാനലുകളും ഒഴിവാക്കി.

ഇതോടെ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനവും കുത്തനെ കുറഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടു വേണം ട്രായിക്ക് പുതിയ മാര്‍ഗം കണ്ടെത്താന്‍.