സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്ന് ഇ.ഡി

നാഷണല്‍ ഹെറള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ടര മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും നോട്ടിസ് നല്‍കി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു. കള്‍ പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് സോണിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിയത്. കോണ്‍ഗ്രസ് എംപിമാര്‍ കാല്‍നടയായി സോണിയയെ അനുഗമിച്ചെങ്കിലും സോണിയയുടെ കാര്‍ മാത്രമാണ് പൊലീസ് കടത്തിവിട്ടത്.

കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകാമെന്നു സോണിയ ഗാന്ധി മറുപടി നല്‍കുകയായിരുന്നു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ക്രയവിക്രയത്തിലൂടെ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തു എന്നാണ് ഇഡി കേസ്. കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.

അതേസമയം സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇഡി ഓഫിസിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ആസ്ഥാനത്തു പ്രതിഷേധിച്ച എംപിമാരെയും അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് ബാരിക്കേഡ് നിരത്തി അടച്ചിരുന്നു. സോണിയ ഗാന്ധിക്കു പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസില്‍ മുദ്രാവാക്യം മുഴക്കി.

അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്തതെന്നാണ് വിവരം.