സ്കൂൾ വിദ്യാർത്ഥികളോട് പൗരത്വ നിയമ ഭേദഗതി ന്യായീകരിക്കുന്നത് പരിഹാസ്യമാണ്: ബി.ജെ.പിയുടെ പ്രചാരണത്തെ വിമർശിച്ച് ആദിത്യ താക്കറെ

വിവാദപരമായ പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുള്ള ബിജെപിയുടെ പ്രചാരണത്തെ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ ശനിയാഴ്ച ചോദ്യം ചെയ്തു. അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷമായ ബി.ജെ.പി ഇതിനെ “വൃത്തികെട്ട രാഷ്ട്രീയം” എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

നിയമത്തെക്കുറിച്ച് “അവബോധം സൃഷ്ടിക്കുന്നതിനും തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനും” ഏതാനും ബിജെപി നേതാക്കൾ മുംബൈയിലെ മാതുങ്ക പ്രദേശത്തെ ഒരു സ്കൂൾ സന്ദർശിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് യുവ ശിവസേന നേതാവ് ഇതിനെതിരെ ട്വീറ്റ് ചെയ്തത്.

ഭീമണി സ്ട്രീറ്റിലെ ദയാനന്ദ് ബാലക് വിദ്യാലയത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ബി.ജെ.പി പ്രസംഗം സംഘടിപ്പിച്ചിരുന്നു.

പുതുതായി നിയമിതനായ പരിസ്ഥിതി, ടൂറിസം, പ്രോട്ടോക്കോൾ മന്ത്രി ആദിത്യ താക്കറെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ബി.ജെ.പിയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയോ എന്ത് സംഭാവന ആണ് ചെയ്യേണ്ടതെന്നും ട്വീറ്റിൽ നിർദ്ദേശിച്ചു. “സ്കൂളുകളിൽ ഒരു നിയമം പ്രചരിപ്പിക്കുന്നത് പരിഹാസ്യമാണ്. തെറ്റായ ഉദ്ദേശ്യമില്ലെങ്കിൽ അത്തരം രാഷ്ട്രീയ പ്രചാരണ ന്യായീകരണത്തിന്റെ ആവശ്യകത എന്താണ്?സ്കൂളുകളുടെ രാഷ്ട്രീയവൽക്കരണം അനുവദിക്കരുത്. രാഷ്ട്രീയക്കാർക്ക് സ്കൂളുകളിൽ സംസാരിക്കണമെങ്കിൽ ലിംഗസമത്വം, ഹെൽമെറ്റ്, ശുചിത്വം എന്നിവയെക്കുറിച്ച് സംസാരിക്കൂ! ”ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.

ലോക്സഭയിലെ പൗരത്വ (ഭേദഗതി) ബില്ലിനെ ആദിത്യ താക്കറേയുടെ പാർട്ടിയായ ശിവസേന പിന്തുണച്ചിരുന്നുവെങ്കിലും കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ പുതിയ നിയമത്തിന് വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.