ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവെച്ചു, പദവയില്‍ ഇരുന്നത് വെറും നാല് മാസം

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് രാജി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തു നാലു മാസമാകുമ്പോഴാണ് തീരഥ് സിങ് റാവത്തിന്‍റെ അപ്രതീക്ഷിത രാജി.

സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റിയാണ് ഈവര്‍ഷം മാര്‍ച്ച് പത്തിന് ബിജെപി തിരാത് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. ലോക്‌സഭാംഗമായ തിരാത് സിങ് ആറ് മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതനുസരിച്ച് സെപ്റ്റംബര്‍ പത്തിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തിരാതിന് നിയമസഭയിലെത്താനാവില്ല.

അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്റെ രണ്ടാം വരവിന് കാരണമായെന്ന ആരോപണം ശക്തമായിരിക്കെ, ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി ഉത്തരഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ഡെറാഡൂണില്‍ യോഗം ചേരും. എംഎല്‍എമാര്‍ എല്ലാവരും ശനിയാഴ്ച 11 മണിക്ക് തന്നെ ഡെറാഡൂണിലെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മദന്‍ കൗശിക് യോഗത്തിന് നേതൃത്വം നല്‍കും. യോഗത്തിന്റെ നിരീക്ഷകനായി പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനോട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.