പതഞ്ജലി പരസ്യങ്ങള്‍ പണി തന്നു; മലയാളി ഡോക്ടറുടെ പരാതിയില്‍ മാതൃഭൂമിക്കും, ടൈംസിനും നോട്ടീസ്; നടപടിയുമായി പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനി മരുന്നുകളുടെ വ്യാജ അവകാശവാദങ്ങള്‍ പരസ്യങ്ങളായി പ്രസിദ്ധീകരിച്ച രണ്ടു പത്രങ്ങള്‍ക്ക് പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണംകാണിക്കല്‍ നോട്ടീസ്. മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധുഗ്രിറ്റ്, ഐ ഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം മരുന്നുകളുടെ പരസ്യങ്ങളാണ് ജൂലൈ 10ന് മാതൃഭൂമിയും ടൈംസ്ഓഫ് ഇന്ത്യയും മുന്‍ പേജില്‍ പരസ്യങ്ങളായി നല്‍കിയത്.

ഇതിനെതിരെ മലയാളിയും വിവരാവകാശ പ്രവര്‍ത്തകനും ഡോക്ടറുമായ കെ വി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ‘ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്’ പ്രകാരം പരസ്യം തെറ്റിദ്ധാരണാജനകമാണെന്ന് കാട്ടി ഇദേഹം പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്ന് എന്ന് വ്യക്തമാക്കിയാണ് ഈ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ രണ്ടു മാധ്യമങ്ങളും മറുപടി നല്‍കണം. പ്രസ് കൗണ്‍സിലിന്റെ റെഗുലേഷന്‍ 5(1)ന്റെ കൃത്യമായ ലംഘനമാണ് പരസ്യമെന്നതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

1954ല ഡിഎംആര്‍(ഒഎ) നിയമം, 2019 ഉപഭോക്തൃസംരക്ഷണ നിയമം തുടങ്ങിയവയുടെ ലംഘനമാണ് പരസ്യങ്ങളെന്ന് പ്രസ്‌കൗണ്‍സിലിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ്‌കൗണ്‍സില്‍ മാതൃഭൂമി എഡിറ്റര്‍ ഇന്‍ ചീഫിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് പതഞ്ജലി മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹരിദ്വാറിലെ ദിവ്യാ ഫാര്‍മസിക്ക് ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസന്‍സിങ്ങ് അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിലക്ക് ലംഘിച്ചും കമ്പനി പരസ്യങ്ങള്‍ നല്‍കി.

പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റി നേരത്തെ നിര്‍ദേശിച്ചിരുന്നു. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിരുന്നു.

ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ വിറ്റഴിച്ചിരുന്നത്.