പ്ലാസ്റ്റിക് നിയന്ത്രണം കർശനമാക്കുന്നു; 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോ​ഗിക്കരുത്

പ്ലാസ്റ്റിക് നിയന്ത്രണം കർശനമാക്കാൻ കേന്ദ്രസർക്കാർ. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2022 ഡിസംബർ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം.

സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് കാരിബാഗുകളുടെയും മറ്റ് വസ്തുക്കളുടെയും നിര്‍മാണം, ഇറക്കുമതി, സ്റ്റോക്കിങ്, വിതരണം, വില്‍പന എന്നിവയെല്ലാം ജൂലൈ മുതല്‍ നിരോധിക്കും.

പ്ലാസ്റ്റിക് പിടിയുള്ള ഇയര്‍ബഡ്‌സ്, ബലൂണുകളിലെ പ്ലാസ്‌ററിക്, കൊടികള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍, സിഗരറ്റ് പായ്ക്കറ്റുകള്‍, ക്ഷണക്കത്തുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്/പിവിസി ബാനുകള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടും.