യുപിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം; സംസ്‌കാര ചടങ്ങുകള്‍ നാളെ ജന്മഗ്രാമത്തില്‍

സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മൃതസംസ്‌കാര ചടങ്ങുകള്‍ ജന്മഗ്രാമമായ സായ്ഫായില്‍ നടക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. യുപിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവായിരുന്നു മുലായം സിംഗ് യാദവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അനുശോചനക്കുറിപ്പിനൊപ്പം മുലായം സിംഗ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

‘ശ്രീ മുലായം സിംഗ് യാദവ് ജി ഒരു ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളോട് സംവേദനക്ഷമതയുള്ള എളിമയുള്ള ഒരു നേതാവെന്ന നിലയില്‍ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ ശുഷ്‌കാന്തിയോടെ സേവിക്കുകയും ലോകനായക് ജെ.പി.യുടെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ ജനകീയമാക്കുന്നതിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് (82) ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് മുലായത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

അനാരോഗ്യത്തെ തുടര്‍ന്ന് മുലായം സിംഗ് യാദവ് ഏറെ നാളായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ കുറവ് പൊതുപരിപാടികളില്‍ മാത്രമാണ് മുലായം സിംഗിന്റെ സാന്നിധ്യമുണ്ടായിരുന്നത്.

മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്.  യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍.