"സമാധാനാമാണ് വേണ്ടത്, കുടിയേറ്റക്കാരെയല്ല": അസമിൽ പൗരത്വ നിയമത്തെ എതിർത്ത് ആയിരക്കണക്കിന് സ്ത്രീകൾ

പൗരത്വ ഭേദഗതി നിയമം അസമിന്റെ തദ്ദേശീയ സംസ്കാരം, ഭാഷ, ഭൂമി അവകാശങ്ങൾ എന്നിവയ്ക്ക് യാതൊരു ഭീഷണിയുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെ ശനിയാഴ്ച സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി.

പരമ്പരാഗത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും തങ്ങൾ മുഗളരോട് യുദ്ധം ചെയ്ത ചരിത്ര വനിതാ നേതാക്കളുടെ പിൻഗാമികളാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തു. “ഞങ്ങൾ മുല ഗഭാരു, കനക്ലത, ബിർ ലചിത് ബോർഫുകോൺ തുടങ്ങിയ യോദ്ധാക്കളുടെ പിൻഗാമികളാണ്. അസമിനും പോരാട്ടത്തിന്റെയും അനീതിയുടെയും ചരിത്രമുണ്ട്, ഞങ്ങളെ അനീതിക്ക് വിധേയരാക്കാൻ ആരെയും അനുവദിക്കാത്തതുപോലെ, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഈ നിയമത്തോട് “അനുവദിക്കില്ല” എന്നാണ് അസമിലെ സ്ത്രീകൾക്ക് പറയാനുള്ളത്,” ഗുവാഹത്തിയിലെ ലതാഷിൽ ഫീൽഡിൽ പ്രതിഷേധിച്ച റൂബി ദത്ത ബറുവ മാധ്യമങ്ങളോട് പറഞ്ഞു.

സമാനമായ വികാരങ്ങൾ ജോർഹട്ട്, ഗൊൽഘട്ട്, ബ്രഹ്മപുത്ര താഴ്‌വര എന്നിവിടങ്ങളിൽ പ്രതിധ്വനിച്ചു, ആയിരക്കണക്കിന് സ്ത്രീകൾ അവരുടെ പ്രദേശിക വസ്ത്രങ്ങളായ മേഖേല ചഡോറുകളും അസോമിയ ഗാമോച്ചകളും നെറ്റിയിൽ ചുറ്റിപ്പിടിച്ച് വിയോജിപ്പിന്റെ ശബ്ദം ഉയർത്തി. “ഈ നിയമം ഭരണകൂടത്തിന്റെയും നമ്മുടെ ഭാഷയുടെയും നമ്മുടെ സംസ്കാരത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും താത്പര്യത്തെ ദോഷകരമായി ബാധിക്കും. ഞങ്ങൾ ഇതിനെതിരെ വളരെക്കാലമായി പ്രതിഷേധിക്കുന്നുണ്ടെങ്കിലും സർക്കാർ ഞങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ചില്ല,” ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു വനിത എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നിയമം പിൻവലിക്കുന്നതുവരെ അവരുടെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു. “ഞങ്ങൾക്ക് സമാധാനം വേണം, ബംഗ്ലാദേശ് കുടിയേറ്റക്കാരെയല്ല. ഞങ്ങളുടെ അമ്മമാർ പറയുന്നതിനോട് സർക്കാർ യോജിക്കുമ്പോൾ മാത്രമേ സമാധാനം ലഭിക്കുകയുള്ളൂ – നിയമം ഇല്ലാതാക്കുക!”

കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ സ്ത്രീകൾ മുൻപന്തിയിലാണ്.