ജല്ലിക്കെട്ട് മത്സരത്തിന് അനുമതി നല്‍കിയില്ല; ദേശീയപാത ജനങ്ങള്‍ അടച്ചു; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ആക്രമിച്ചു

ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചതായും അറസ്റ്റ് ചെയ്ത് നീക്കിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹൊസൂര്‍ പൊലീസ് വ്യക്തമാക്കി.

ഇന്നു രാവിലെ 8.30ഓടെയായിരുന്നു ജല്ലിക്കെട്ടു മത്സരത്തിനുള്ള പരിശോധന നടക്കേണ്ടത്. ഇതിന് മുമ്പ് ജില്ലാ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് പരിപാടിയുടെ സംഘാടകരുടെ നേതൃത്വത്തില്‍ നാട്ടുകാരും യുവാക്കളും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ച് അക്രമം അഴിച്ചുവിട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.