മദ്യം കഴിക്കുന്നവര്‍ മഹാപാപികള്‍; അവര്‍ ഇന്ത്യക്കാരല്ലെന്ന് മുഖ്യമന്ത്രി

മദ്യം കഴിക്കുന്നവര്‍ മഹാപാപികളെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ബിഹാറില്‍ വിഷമദ്യ ദുരന്തം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുഥ്യമന്ത്രിയുടെ പ്രസ്താവന. വിഷമദ്യ ദുരന്തത്തില്‍ മരണമടഞ്ഞ ആളുകള്‍ക്ക് സഹായധനം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷമദ്യം ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാവുന്നത് ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. അത് വളരെ കഷ്ടമാണെന്നും അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 60 പേരാണ് വിഷമദ്യ ദുരന്തം മൂലം സംസ്ഥാനത്ത് മരണമടഞ്ഞത്. അതേസമയം സംസ്ഥാനത്ത് മദ്യനിരോധനം കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണത്തോടും നിതീഷ് കുമാര്‍ പ്രതികരിച്ചു.മദ്യം വിഷമാണെന്ന് അറിഞ്ഞിട്ടും അത് കുടിക്കുന്നത് അവരുടെ മാത്രം തെറ്റാണ്. മഹാത്മാഗാന്ധി മദ്യത്തിന്റെ ഉപയോഗത്തെ എതിര്‍ത്തിരുന്നു. ആ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ ഇന്ത്യക്കാരായി കരുതാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്യ നിരോധനത്തില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള നിയമം ബിഹാര്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച് പാസാക്കിയിരുന്നു. പുതിയ നിയമം നിലവില്‍ വന്നാല്‍ ആദ്യ തവണ പിടിയിലാവുന്നവര്‍ക്ക് പിഴയടച്ചാല്‍ മജിസ്ട്രേറ്റില്‍ നിന്ന് ജാമ്യം നേടാന്‍ സാധിക്കും. എന്നാല്‍ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം ജയിലില്‍ കിടക്കേണ്ടി വരും.