പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ആവശ്യമുള്ളവരെ തിരിച്ചറിയുന്ന പ്രക്രിയ യു.പി സർക്കാർ ആരംഭിച്ചു; 32,000 പേരെ ഉത്തർപ്രദേശിലുടനീളം തിരിച്ചറിഞ്ഞതായി മന്ത്രി 

രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായ പുതുതായി രൂപീകരിച്ച പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ആവശ്യമുള്ള ആളുകളെ തിരിച്ചറിയുന്ന പ്രക്രിയ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 21 ജില്ലകളിലായി ഇതുവരെ 32,000 പേരെ തിരിച്ചറിഞ്ഞതായി സർക്കാർ അറിയിച്ചു.

എന്നാൽ ഈ തിരിച്ചറിയലിനായി എന്ത് നടപടിക്രമമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. വിവാദമായ പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സി‌എ‌എ മൂന്ന് ദിവസം മുമ്പ് ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രാബല്യത്തിൽ വന്നെങ്കിലും അത് നടപ്പാക്കാനുള്ള നിയമങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

“ഞങ്ങൾ ഇതിനായി തിരക്കുകൂട്ടുന്നില്ല. ഞങ്ങൾ നടപടികൾ ആരംഭിച്ചു. വിജ്ഞാപനം വന്നുകഴിഞ്ഞാൽ അതിനനുസരിച്ച് ഞങ്ങൾക്ക്‌ നീങ്ങേണ്ടതുണ്ട്, ശരിയല്ലേ?” ഉത്തർപ്രദേശ് മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

“ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്, കണക്കുകൾ പുതുക്കുന്നത് തുടരും. സർവേ നടത്താനും പട്ടിക പുതുക്കുന്നത് തുടരാനും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഈ പട്ടിക പങ്കിടുന്ന പ്രക്രിയയിലുമാണ് ഞങ്ങൾ,” മന്ത്രി കൂട്ടിച്ചേർത്തു.

ഇതുവരെ തിരിച്ചറിഞ്ഞവരിൽ ഒരു ഭാഗം ലഖ്‌നൗവിൽ നിന്ന് 260 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിന് സമീപമുള്ള പിലിഭിത്, നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തി എന്നിവയാണ്.

പ്രാഥമിക സർവേയുടെ ഭാഗമായി ബംഗ്ലാദേശിൽ നിന്നും മുമ്പത്തെ കിഴക്കൻ പാകിസ്ഥാനിൽ നിന്നും വന്ന 37,000 അഭയാർഥികളെ തിരിച്ചറിഞ്ഞതായും പേരുകൾ സംസ്ഥാന സർക്കാരിന് അയച്ചതായും ജില്ലാ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ വൈഭവ് ശ്രീവാസ്തവ പ്രാദേശിക മാധ്യമപ്രവർത്തകരോട് വെള്ളിയാഴ്ച പറഞ്ഞു.

തങ്ങളുടെ രാജ്യങ്ങളിലെ മതപരമായ പീഡനത്തെത്തുടർന്നാണ് ഇവർ പിലിഭിത്തിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്ന് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാർ ഉദ്ധരിച്ച കണക്കുകളിലെ പൊരുത്തക്കേടിന് ഒരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല.